Sunday 7 August 2011

ഫസ്റ്റ് പീരിയഡ്

രാവിലെ അസംബ്ളിക്ക് തയ്യാറെടുക്കുമ്പോഴാണ് പ്യൂണ്‍ വന്ന് പറഞ്ഞത് "പ്രിന്‍സിപ്പല്‍ മാഡം വിളിച്ചു, ഓഫീസിലേക്ക് ചെല്ലാന്‍ ". കുട്ടികള്‍ എല്ലാം ലൈനില്‍ ആണെന്ന് ഉറപ്പുവരുത്തിയിട്ട് ഉടനെ ഞാന്‍ മാഡത്തിന്റെ ഓഫീസിലേക്ക് ചെന്നു. അസംബ്ളിയില്‍ എന്തെങ്കിലും അനൗണ്‍സ് ചെയ്യാന്‍ കാണും എന്ന് വിചാരിച്ചു. ഊഹിച്ചതുപോലെ , ഫീല്‍ഡ് ട്രിപ്പിനെകുറിച്ച് കുട്ടികളോട് പറയണമായിരുന്നു. രണ്ട് ദിവസത്തെ ഓവര്‍ നൈറ്റ് ക്യാമ്പായിരുന്നു മഹാരാഷ്ട്രയിലെ റായ്ഗഡില്‍ പി.ടി സാര്‍ അറേഞ്ജ് ചെയ്തിരുന്നത്. ക്യാമ്പിന്റെ സ്ഥലവും തീയതിയും അസംബ്ളീയില്‍ അനൗണ്‍സ് ചെയ്തു എന്നിട്ട് ബാക്കി ഡീറ്റെയില്‍സ് ക്ളാസ്സില്‍ വിശദീകരിക്കാം എന്ന് വിചാരിച്ചു.
അന്ന് എന്റെ ഫസ്റ്റ് പീരിയഡ് ഒന്‍പതാം ക്ളാസ്സില്‍ ആയിരുന്നു. അവിട് തന്നെ ഞാന്‍ എന്റെ ഡ്യൂട്ടി ആരംഭിച്ചു. ക്ളാസ്സില്‍ എത്തിയ ഉടനെ കുട്ടികള്‍ ക്യാമ്പിനെക്കുറിച്ച് വാചാലരായി. ഹെഡ് ഗേളായ ഹര്‍ഷദയാണ് ആദ്യം എഴുന്നേറ്റത്. "സര്‍ ഇപ്രാവശ്യം ഞാന്‍ തീര്‍ച്ചയായും വരും. വീട്ടില്‍ നിന്ന് മമ്മി വിളിച്ചാല്‍ സാറും വരുന്നുണ്ട് എന്ന് പറയണം." ഇത് കേട്ട ഉടനെ മറ്റ് പെണ്‍കുട്ടികളൂം "ഹര്‍ഷദ ഉണ്ടേല്‍ ഞങ്ങളൂം ഉണ്ട്" എന്ന് ഷൗട്ട് ചെയ്തു. പെണ്‍കുട്ടികള്‍ റെഡിയാണെങ്കില്‍ പിന്നെ ആണ്‍ കുട്ടികളുടെ കാര്യം പറയണ്ടല്ലോ.. അങ്ങനെ മിക്കവാറും എല്ലാ കുട്ടികളേയും ക്യാമ്പിന് കൊണ്ടുവരാന്‍ ഹര്‍ഷദയ്ക്ക് കഴിഞ്ഞു എന്ന് പറയാം. അങ്ങനെ ക്യാമ്പിന്റെ ആ ദിനം വന്നെത്തി. തലേദിവസം മിക്കവാറും എല്ലാ പേരന്റ്സും വിളിച്ച് യത്രയേക്കുറിച്ച് ചോദിച്ചു. ഞാന്‍ കൂടി പോകുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് കൂടുതല്‍ സന്തോഷമായി. കാരണം ഒരു അധ്യാപകന്‍ എന്നതിലുപരി കെയര്‍ ടേക്കര്‍ എന്ന എന്റെ സേവനം സ്കൂളില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അഹങ്കാരം അല്ല ട്ടോ..ഇന്നും കുട്ടികള്‍ എന്ന് വെച്ചാല്‍ എനിക്ക് വല്ല്യ ജീവനാ, മൂന്നു നാലു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ സ്കൂള്‍ ലൈഫ് എനിക്ക് ധാരാളം 'മക്കളെ' സമ്മാനിച്ചിരുന്നു. നേഴ്സറിയിലെ പല കുരുന്നുകള്‍ക്കും ഞാന്‍ അവരുടെ പപ്പയായിരുന്നു. കുട്ടികളോട് ഉള്ള വാല്‍സല്ല്യവും സ്നേഹവും സാധാരണ ടീച്ചര്‍മാര്‍ക്ക് ഉണ്ടാവേണ്ടതാണല്ലോ !!
അങ്ങനെ ഞാനും പി.ടി സാറും മറ്റ് രണ്ട് ലേഡീസ് റ്റീച്ചേഴ്സും 40 കുട്ടികളുമായി സാന്താക്രൂസ്സിലെ സ്കൂളില്‍ നിന്നും റായ്ഘഡിലെക്ക് യാത്രയായി. രാവിലെ 7ന്‍. തിരിച്ച ഞങ്ങള്‍ ഏതാണ്ട് 10. 30 തോടുകൂടി റായ്ഘഡ് ഫോര്‍ട്ടിന്റെ അടിവാരത്തില്‍ എത്തി. ഏതാണ്ട് രണ്ട് മണിക്കൂര്‍ ചുരം കയറി വേണം ഫോര്‍ട്ടിന്റെ മുകളില്‍ എത്താന്‍. പത്ത് മിനിറ്റ് കൊണ്ട് എത്താവുന്ന റോപ് വേയും അവിടെ ഉണ്ട്. സപ്പോര്‍ട്ടിംഗ് സ്റ്റാഫും ലഗേജ്ജും റോപ് വേ വഴി മുകളില്‍ എത്തി. ഞങ്ങള്‍ കുട്ടികളുമായി ചുരം കയറി. ഏതാണ്ട് 1.30 യോടുകൂടി ഞങ്ങള്‍ മുകളില്‍ എത്തി. നേരത്തേ ബുക്ക് ചെയ്തിരുന്ന റൂംസ് ഞങ്ങള്‍ക്ക് റെഡിയായിട്ടുണ്ടായിരുന്നു. എല്ലാവരും നടന്ന് ക്ഷീണിച്ച്, ചെന്ന ഉടനെ കിട്ടിയ സ്ഥലത്തൊക്കെ നിവര്‍ന്ന് കിടന്നു. ചിലര്‍ ലഞ്ച് കഴിച്ചു, ചിലര്‍ കുളിച്ചു, മറ്റ് ചിലര്‍ നല്ല ഉറക്കവുമായി. സാധനങ്ങള്‍ എല്ലാം സെറ്റില്‍ ചെയ്ത് ഞങ്ങളും റെസ്റ്റ് എടുത്തു. വൈകിട്ട് എല്ലാവരും നടക്കാന്‍ പോയി. സന്ധ്യയോടുകൂടി പി.റ്റി സര്‍ കുട്ടികള്‍ക്ക് കലാപരിപാടികള്‍ അറേഞ്ജ് ചെയ്തു. ഞങ്ങള്‍ റ്റീചേഴ്സ് അത്താഴത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. അപ്പോഴാണ് ഹര്‍ഷദയ്ക്ക് നല്ല സുഖമില്ല എന്ന് ഒരു കുട്ടി വന്ന് പറഞ്ഞത്. ചെറിയ പനി പോലും. ബനിതാ റ്റീച്ചര്‍ ഹര്‍ഷദയ്ക്ക് ഒരു ക്രോസ്സിന്‍ കൊടുത്ത് കട്ടിലില്‍ കിടത്തി. അത്താഴം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് ഡോല്‍മട്രിക്ക് വെളിയില്‍ കിടക്കണം. തെളിഞ്ഞ ആകാശവും, മിന്നുന്ന നക്ഷത്രങ്ങളും ഇളം തണുത്ത കാറ്റും! ആരും അവിടെ ആ കാഴ്ചകണ്ട് ആകാശവിതാനത്ത് നക്ഷത്രങ്ങള്‍ എണ്ണി, പുല്പരപ്പില്‍ കിടക്കാന്‍ കൊതിച്ചു പോകും. കുട്ടികള്‍ക്കുവേണ്ടി പി.റ്റി സര്‍ അവിടെ കുറെ ടെന്റ് കെട്ടി, കുറെ ആണ്‍ കുട്ടികളെ അതില്‍ കിടത്തി. പെണ്‍കുട്ടികളില്‍ കുറെപ്പേര്‍ക്ക് അവിടെ ഇരിക്കണമെന്നുണ്ടായിരുന്നു. ഹര്‍ഷദയുടെ പനിക്കൂടെ കണ്ടപ്പോള്‍ ഞങ്ങള്‍ അധികം റിസ്ക് എടുക്കാന്‍ തയ്യാറായില്ല. പെണ്‍കുട്ടികളേ ഡോര്‍മെട്രിയില്‍ കിടത്തി.
രാവിലെ 6 മണിക്ക് ജോഗിങ്ങും തുടര്‍ന്ന് ബ്രേക്ക് ഫാസ്റ്റ്, പിന്നെ ഫോര്‍ട്ട് കാണല്‍, ഹൈക്കിംഗ് എന്നായിരുന്നു പിറ്റേ ദിവസത്തെ പ്രോഗ്രാം. അങ്ങനെ പിറ്റേന്ന് രാവിലെ ആറുമണിക്ക് തന്നെ എല്ലാവരും റെഡിയായി. ഹര്‍ഷദ എഴുന്നേറ്റിട്ടില്ല. നല്ല പനി. എല്ലാവരേയും ക്യാമ്പിന് വിട്ട് ഞാന്‍ ഹര്‍ഷദയ്ക്ക് കൂട്ടിരുന്നു. എല്ലാവരും പാളയത്തില്‍ നിന്നും ഇറങ്ങി വിശാലമായ ഫോര്‍ട്ടിന്റെ ഓരോ ദ്യശ്യവും ആസ്വദിച്ചുകൊണ്ട് കന്മുന്നില്‍ നിന്നും മറഞ്ഞു.
കോട്ടേഴ്സില്‍ ഞാനും ഹര്‍ഷദയും മാത്രം. രണ്ട് ഇഡ്ഡലി ഏതു വിധേനയും അതിനെ കഴിപ്പിച്ച് ഗുളികയും കൊടുത്ത് ഞാന്‍ കുട്ടിയുടെ അടുത്ത് തന്നെ ഇരുന്നു. ദേഹത്ത് നല്ല ചൂട് !. തുവാലയെടുത്ത് തണുത്ത വെള്ളത്തില്‍ മുക്കി, ഞാന്‍ നെറ്റിയില്‍ വെച്ചു. അത് അരമണിക്കൂര്‍ തുടര്‍ന്നു. പനിക്ക് ഒരു കുറവും ഇല്ല. ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ അടുത്തെങ്ങും അതിനുള്ള സൗകര്യവുമില്ല. ചുരം ഇറങ്ങി മൂന്ന് കിലോമീറ്റര്‍ പോകണം ഒരു ഡിസ്പെന്‍സറിയില്‍. എനിക്ക് തനിയെ ഒട്ട് പറ്റുകയുമില്ല. ഏതായാലും അവള്‍ ഉറങ്ങി. ഞാനും അടുത്ത ബഡിലേക്ക് ഒന്ന് ചാഞ്ഞു. "സര്‍ , സര്‍ ' എന്ന വിളികേട്ടാണ് മയക്കത്തില്‍ നിന്നും ഉണര്‍ന്നത്. "എന്തേ കുട്ടി?" എന്ന് ചോദിച്ചുകൊണ്ട് ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു. അവള്‍ക്ക് എന്തോ എന്നോട് പറയണം എന്നുണ്ട്, പക്ഷേ ഒന്നും പറയുന്നില്ല. കണ്ണില്‍ നിന്നും കണ്ണുനീര്‍ ഇറ്റിറ്റ് വീഴുന്നു. ഞാന്‍ അവളുടെ നെറ്റിയില്‍ തലോടി. "എന്താ കുട്ടി, തലവേദന ഉണ്ടോ? എന്താ പറ്റിയത് ? പറയൂ.." അവളുടെ കണ്ണുകള്‍ എന്നോട് എന്തോ പറയുന്നതായി എനിക്ക് തോന്നി. ചുണ്ടുകള്‍ അനക്കുന്നുമില്ല. ആ കൈകള്‍ ഞാന്‍ എന്റെ മടിയില്‍ വെച്ചു. തൂവാല കൊണ്ട് കണ്ണുകള്‍ തുടച്ചു. ഈ സമയം അവള്‍ എന്തോ പറയുന്നതായി എനിക്ക് തോന്നി. "ടൊയ്ലറ്റ്". "ഓഹോ..അത്രേയേ ഉള്ളോ? വരൂ ഞാന്‍ കൊണ്ട് പോകാം" ഞാന്‍ പതിയെ അവളുടെ കൈകളില്‍ പിടിച്ച് എഴുന്നേല്പിക്കാന്‍ ശ്രമിച്ചൂ. വീണ്ടും അവള്‍ വിതുമ്പി, "ബ്ളഡ് !!" നോക്കിയപ്പോള്‍ ബെഡ്ഷീറ്റില്‍ രക്തം വീണ് കിടക്കുന്നു. കാര്യം പിടികിട്ടി. " ഓ..ഇറ്റ്സ് നാച്ച്യുറല്‍. ഡോണ്ട് വറി..വില്‍ ബീ ആള്‍ റൈറ്റ് ആഫ്റ്റര്‍ സം റ്റൈം..." ഞന്‍ കുട്ടിയെ സമാധാനിപ്പിച്ചു. എന്നിട്ട് ബാഗില്‍ നിന്നും ഒരു ചുരിദാറിന്റെ ടോപ്പും ടവ്വലും എടുത്ത്, അവളെ ബാത്ത് റൂമിലേക്ക് കൊണ്ടുപോയി. അഞ്ച് മിനിറ്റിനു ശേഷം അവള്‍ ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് ഫ്രഷായി ഇറങ്ങി വന്നു. പനി സ്വല്പം കുറഞ്ഞിരിക്കുന്നു. ഉടന്‍ തന്നെ ഞാന്‍ കട്ടന്‍ ചായ ഉണ്ടാക്കി ഒരു കപ്പ് കൊടുത്തു. അതിനു ശേഷം അവള്‍ പതുക്കെ കട്ടിലില്‍ കിടന്നു. ഉറക്കം അവളെ മാടി വിളിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ബാക്കിയുള്ള കുട്ടികള്‍ എല്ലാം വന്ന് ചേര്‍ന്നു. ഉടനെ തന്നെ ബനിതാ ടീച്ചറിനെ ഞാന്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ടീച്ചര്‍ പിന്നെ അവളുടെ അടുത്ത് തന്നെ ഇരിക്കാമെന്നേറ്റു. വൈകിട്ട് അഞ്ചുമണിക്ക് ഞങ്ങള്‍ തിരിച്ച് പോകയാണ്. നാലുമണിയോടുകൂടി എല്ലാവരും പായ്ക്ക് ചെയ്തു. ഹര്‍ഷദ ഇപ്പോള്‍ ബെറ്റര്‍ ആണ്. പനി നന്നേ കുറഞ്ന്നിരിക്കുന്നു. റ്റീച്ചര്‍ പറഞ്ഞു. "ഓ ഗോഡ്, താങ്ക്സ്..എങ്കില്‍ പോകാന്‍ റെഡിയായിക്കൊള്ളൂ" ഞാന്‍ ടീച്ചറോട് പറഞ്ഞു. "സര്‍, താങ്ക്സ്, താങ്കയൂ വെരി മച്ച്.." തിരിഞ്ഞു നോക്കിയപ്പോള്‍ ബാഗുമായി ഹര്‍ഷദ. എന്താണ് പറയുക എന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ഒന്ന് പുഞ്ചിരിച്ചു. ഹര്‍ഷദയുടെ ഫസ്റ്റ് പീരിയഡ് എന്റെ കൈ കൊണ്ടായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ , പ്രസവം എടുക്കുന്ന സൂതികര്‍മ്മിണിയെ ആണ് എനിക്ക് ഓര്‍മ്മ വന്നത്. ഇന്നും മറക്കാനാവാത്ത ആ സംഭവം, പഴയ ആ സ്കൂളിലെ ഫോട്ടോകള്‍ കാണുമ്പോള്‍, മനസ്സില്‍ ഒരു കെയര്‍ടേക്കറുടെയോ, ഒരു അധ്യാപക്അന്റെയോ, ഒരു പിതാവിന്റെയോ, ഒരു നല്ല കൂട്ടുകരന്റെയോ ഒക്കെ ഭാവം മനസ്സില്‍ മിന്നിമറയുന്നു...കൂടാതെ ഹര്‍ഷദയുടെ ആ മുഖവും.

No comments: