Friday 20 July 2012

...രണ്ടാം നമ്പര്‍ ഫ്ലാറ്റ്ഫോമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

ജൂലൈ 17, 2012 ലെ ചൊവ്വാഴ്ച ഒരിക്കലും മറക്കാന്‍ പറ്റാത്തത് ആകാന്‍ കാരണം , അന്ന് കേരളത്തില്‍ നിന്നും മുംബൈയിലെക്ക് തിരിച്ച ദിവസം ആയിരുന്നത് മാത്രമല്ല, പിന്നെയോ ദൈവീക സാമിപ്യം തീര്‍ത്തും ഹ്യദയത്തെ തട്ടിയുണര്‍ത്തിയ, മാര്‍ ഇവാനിയോസ് പിതാവിന്റെയും പരി. മാതാവിന്റെയും കരങ്ങള്‍ , മോശ കടലിനു മീതെ ഉയര്‍ത്തിപ്പിടിച്ച ആ വടിപോലെ എന്റെ കണ്മുന്നില്‍ തെളിഞ്ഞ ആ നിമിഷം കൂടി ആയിരുന്നതുകൊണ്ടാണ്.

ജൂലൈ മാസം നാട്ടില്‍ പോകാന്‍ കാരണം, താനെ പള്ളിയില്‍ നിന്നും ജൂബിലി പ്രമാണിച്ച് മാര്‍ ഇവാനിയോസ് പിതാവിന്റെ കബറിങ്കലേക്കുള്ള പദയാത്രയില്‍ പങ്കു കൊള്ളണം എന്ന ആഗ്രഹം. അങ്ങനെ നാട്ടില്‍ നിന്നും 17 നു ഹാപ്പ എക്സ്പ്രസ്സില്‍ എറണാകുളത്തുനിന്നും ടിക്കറ്റ് ബുക്ക് ചെയ്തു. ക്യത്യം 12.30 ന്‍ ട്രെയിന്‍ എറണാകുളത്തു വരും, 12.50 നു അവിടുന്ന് തിരിക്കും. അങ്ങനെ സമയം എല്ലാം ക്യത്യമായി കണക്ക് കൂട്ടി, വടശ്ശേരിക്കരയിലെ വീട്ടില്‍ നിന്നും 7 മണിക്ക് ഞാനും ചേച്ചിയും കൂടി പത്തനംതിട്ടയ്ക്ക് പുറപ്പെട്ടു. 7.30 നു പത്തനംതിട്ട ഡിപ്പോയില്‍ നിന്നും എറണാകുളത്തിനു ബസ്സ് ഉണ്ട്, അത് 11 നു എറണാകുളത്ത് എത്തും. വീണ്ടൂം ഒന്നര മണിക്കൂര്‍ സമയം ഉണ്ട്, കൂടാതെ ഞങ്ങളുടെ കൂടെ എറണാകുളത്തു നിന്നും ഒരമ്മച്ചി കൂടി വരുന്നുണ്ട്, അങ്ങനെ വളരെ റിലാക്സ് ആയി, ലഗേജും എല്ലാം എടുത്ത് , കാറില്‍ പത്തനംതിട്ട സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ , എറണാകുളത്തിനുള്ള ഫാസ്റ്റ് പൊയ്ക്കഴിഞ്ഞിരുന്നു. ഉടന്‍ കൌണ്ടറില്‍ തിരക്കിയപ്പോള്‍ 8 മണിക്ക് ഒരു ബസ്സ് ഉണ്ട് എന്ന് പറഞ്ഞു. 8 മണിയുടെ ബസ്സിനു പോയാലും 12 ആകുമ്പോള്‍ അവിടെ ചെല്ലാം, അതുകൊണ്ട് ഒട്ടും ടെന്‍ഷന്‍ ഇല്ലാതെ അവിടെ സിമന്റ് കസേരയില്‍ ഇരുന്നു. ആ സമയം അവിടെ ഒരു ചെറിയ സംസാരം...ഇന്ന് ആലപ്പുഴയിലും ചെങ്ങന്നൂരും ഹര്‍ത്താല്‍ ആണ്, ഒരു എബിവിപി വിദ്യാര്‍ത്ഥിയെ കുത്തി കൊന്നു അത്രേ..ഇത് കേട്ടപാടെ ഞാന്‍ കൌണ്ടറില്‍ ഒന്നു കൂടി തിരക്കി, അതേ, എറണാകുളം ബസ്സ് ആലപ്പുഴ വഴി ആണ് പോകുന്നത്. അപ്പോള്‍ സമയം ഏതാണ്ട് 8 .10 !! ഇതുവരെ ആ ബസ്സും വന്നില്ല. ആകെ ഒരു ടെന്‍ഷന്‍ . ഇനി ലേറ്റായാല്‍ പ്രശ്നമാണ്. ഉടന്‍ കൌണ്ടറില്‍ ഇരുന്ന ആള്‍ എന്നെ അകത്തേക്ക് വിളിച്ചിട്ട് പറഞ്ഞു, “ എറണാകുളത്തിനുള്ള ബസ്സ് വരില്ല, അത് ഇടയ്ക്ക് തടഞ്ഞിട്ടിരിക്കയാണ്, ഇപ്പോള്‍ ഒരു കോട്ടയ്യം ബസ്സ് ഉണ്ട്, അതില്‍ കേറി കോട്ടയത്ത് ചെന്നാല്‍ എറണകുളത്തിനു ബസ്സ് കിട്ടും, ഇനിയും ലേറ്റായാല്‍ അടുത്ത് ബസ്സ് ഒന്‍പതു മണിക്കേ ഉള്ളൂ..” ഉടന്‍ തന്നെ ഞാനും ചേച്ചിയും കൂടി ലഗേജും വലിച്ച് കോട്ടയം ഫാസ്റ്റില്‍ കയറീ ഇരുന്നു. 8 .25 നു അത് സ്റ്റാന്‍ഡ് വിട്ടു. ഡ്രൈവറോട് തിരക്കിയപ്പോള്‍ ഈ ബസ്സ് 10.15 നു കോട്ടയത്ത് എത്തും എന്ന് പറഞ്ഞു.

മനസ്സില്‍ ഒരു തീ...ചേച്ചി ബസ്സില്‍ ഇരുന്നുകൊണ്ട് കൊന്തചൊല്ലി തുടങ്ങി. ഞാന്‍ മാര്‍ ഇവാനിയോസ് പിതാവിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു, എത്രയും പെട്ടന്ന് കോട്ടയ്ത്ത് എത്തിക്കണേ എന്ന്. അഥവാ ടെയിന്‍ കിട്ടിയില്ലാ എങ്കില്‍ എന്ത് ചെയ്യും എന്ന് ആലോചിച്ചു. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ പോലും ഉള്ള സമയം ഇല്ല..ഈ ലഗേജുമായി റിസര്‍വേഷനില്ലാത് പോകാന്‍ പറ്റുകയുമില്ല, രണ്ട് ദിവസം കൂടി ഇവിടെ നില്‍ക്കാനും പറ്റില്ല, കഷ്ടിച്ചാണ് സ്കൂള്‍ തുറന്ന ഉടന്‍ ഒരാഴ്ച ലീവ് കിട്ടിയത്. എല്ലാം കൂടി ആലോചിച്ചപ്പോള്‍ , ആലോചിക്കാനല്ല ഈ സമയം , പ്രാര്‍ത്ഥിക്കാനാണ് എന്ന് മനസ്സില്‍ ആരോ പറയുന്നതുപോലെ...അതേ, വീണ്ടൂം ഞാന്‍ പ്രാര്‍ത്ഥനയിലേക്ക് തിരിഞ്ഞു. 10.20 ആയപ്പോള്‍ ബസ്സ് കോട്ടയത്തെത്തി, അതില്‍ നിന്ന് ഇറങ്ങുമ്പോള്‍ അതാ, ഒരു എറണാകുളം ഫാസ്റ്റ് സ്റ്റാര്‍ട്ട് ചെയ്യുന്നു. ഡ്രൈവറെ കൈ കാണിച്ച് അതില്‍ ചാടിക്കയറി. വീണ്ടു കണക്ക് കൂട്ടി, 1മണിയാകാതെ ബസ്സ് എറണാകുളത്ത് എത്തുകയില്ല. വീണ്ടും പ്രാര്‍ത്ഥന....

അതേ, വേറെ വഴി ഒന്നുമില്ലല്ലോ...ഇതിനിടയില്‍ എറണാകുളത്തുനിന്നും അമ്മ്ച്ചിയുടെ കൂടെ വന്ന ആള്‍ ഫോണ്‍ ചെയ്തു. അവര്‍ അവിടെ സ്റ്റേഷനില്‍ എത്തിയത്രേ, അവിടെ ഞങ്ങളുടെ ട്രെയ്യിനിന്റെ ചാര്‍ട്ട് ഇട്ടിട്ടുണ്ട്. 12.30 നു ട്രെയിന്‍ അവിടെ എത്തുമത്രേ. ഉള്ള പ്രതീക്ഷയും പോയി, കാരണം 12.30 നു അവിട് എത്തുക അസാധ്യം. വീണ്ടും പഴയ പ്രാര്‍ത്ഥനയിലേക്ക്, അങ്ങനെ 12.15 ആയപ്പോള്‍ ത്യപ്പൂണിത്തുറയില്‍ എത്തി. പതിവിലും വിപരീതമായി വലിയ ട്രാഫിക്, ബസ്സ് ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങുകയാണ്. “ഇവിടെ ഇറങ്ങി റിക്ഷയ്ക്ക് പോകുക” ആരോ മനസ്സില്‍ മന്ത്രിക്കുന്നതുപോലെ...എന്റെ അഭിപ്രായം ചേച്ചിയോട് ചോദിക്കാനായി തിരിഞ്ഞപ്പോള്‍ അവള്‍ പറയുന്നു, ‘നമ്മുക്ക് ഇവിടിറങ്ങി റിക്ഷയ്ക്ക് പോയാലോ ‘ എന്ന്. കണ്ടക്ടരോട് തിരക്കിയപ്പോള്‍ ബസ്സ് 1 മണിക്കേ സ്റ്റേഷനില്‍ എത്തുകയുള്ളു എന്ന് മറുപിടി കിട്ടി. കേട്ടപാട് അവിടെ ഇറങ്ങി, അടുത്ത് കണ്ട ഒരു റിക്ഷയ്ക്ക് കൈ കാണിച്ച് അതില്‍ കയറീ. റിക്ഷക്കാരനോടും വിവരങ്ങള്‍ വിശദീകരിച്ചു. എത്ര സ്പീഡില്‍ പോയാലും 12.45 ആകാതെ സ്റ്റേഷനില്‍ എത്തില്ല എന്ന് അയാളും പറഞ്ഞു. പിന്നെ പരിശ്രമിക്കാം എന്ന വാഗ്ദാനവും ‘“പടച്ചോനെ വിളിച്ചോളിന്‍“ എന്ന ഉപദേശവും..അതേ, ഇനി അയാളെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല...എല്ലാം ദൈവത്തിന്റെ കൈയ്യില്‍....എങ്കിലും ഏതോ കുറുക്കു വഴിയില്‍ കൂടി ആ റിക്ഷാ പാഞ്ഞുകൊണ്ടിരുന്നു.

ക്യത്യം 12.45 നു ഞങ്ങള്‍ സ്റ്റേഷനില്‍ എത്തി. അപ്പോഴും അമ്മച്ചിയുടെ കൂടെ വന്ന ആളിന്റെ ഫോണ്‍ എത്തികൊണ്ടിരുന്നു, ട്രെയിന്‍ ഫ്ലാറ്റ്ഫോമിലേക്ക് വരുന്നു, എത്രയും പെട്ടന്ന് 2 ആം നമ്പരിലേക്ക് വരിക. സ്റ്റേഷന്റെ ഏറ്റവും പുറകില്‍ നിന്നും ലഗേജും എടുത്ത് ഞങ്ങള്‍ രണ്ടാം നമ്പര്‍ ഫ്ലാറ്റ്ഫോമില്‍ എത്തി. സമയം 12.50. ട്രെയിന്‍ ഇപ്പോഴും ഫ്ലാറ്റ്ഫോമിലേക്ക് എത്തികൊണ്ടിരിക്കയാണ്. റെയില്‍ വേ അറിയിപ്പ് മൂന്നുപ്രാവശ്യം ഞങ്ങള്‍ കേട്ടു. ഈ സമയം എല്ലാവരും ട്രെയിന്‍ വരുന്നതും കാത്ത് ഒരറ്റത്തേക്ക് നോക്കി നില്‍ക്കയാണ്. കൂട്ടത്തില്‍ ഒരാള്‍ പറയുന്നു, ‘12.30 മുതല്‍ ട്രെയിന്‍ രണ്ടാം നമ്പര്‍ ഫ്ലാറ്റ്ഫ്ഓമിലേക്ക് എത്തികൊണ്ടിരിക്കുന്നു എന്ന് പറയുന്നു, ഇതുവരെ അത് ഇങ്ങ് എത്തിയില്ല..‘ അപ്പോള്‍ എനിക്ക് ഒരു കാഴ്ച കാണാന്‍ സാധിച്ചു, സ്റ്റേഷന്റെ ഒരറ്റത്ത് ട്രെയിന്‍ വന്ന് നില്‍ക്കുന്നു. ഒരു സൈഡില്‍ മാര്‍ ഇവാനിയോസ് പിതാവും മറ്റേ സൈഡില്‍ പരി. മാതാവും കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്നു. കുറച്ചുകൂടി സൂക്ഷിച്ച് നോക്കിയപ്പോള്‍ അതാ ട്രെയിന്‍ പതുക്ക് ഫ്ലാറ്റ് ഫോമിലേക്ക് കയറുന്നു, അത് മുന്നോട്ട് മുന്നോട്ട് വരികയാണ്. ഞാന്‍ വാച്ചില്‍ നോക്കി. സമയം 12.55. ഞങ്ങളുടെ ബോഗി തൊട്ട് മുന്‍പില്‍ വന്ന് നിന്നു. ലഗേജും എടുത്ത് ഞങ്ങളുടെ സീറ്റില്‍ വന്ന് ഇരുന്നപ്പോഴും എന്റെ മനസ്സില്‍ നിന്ന് ഞാന്‍ കണ്ട ആ കാഴ്ച മറഞ്ഞിരുന്നില്ല. എന്റെ ചേച്ചി അമ്മച്ചിയോട് പറയുന്നത് കേട്ടു, മാതാവ് നമ്മുടെ വണ്ടി പിടിച്ചിട്ടിരിക്കയായിരുന്നു. നോക്ക് നമ്മള്‍ വരാന്‍ വേണ്ടി എത്ര സമയം അത് ട്രാക്കില്‍ കിടന്നു...എന്റെ മനസ്സിലും അതേ ചിന്ത , ഞാന്‍ വിളിച്ച പിതാവും മാതാവും അല്ലേ ആ ട്രെയിന്‍ അവിടെ പിടിച്ചിട്ടത്...അതേ...സാങ്കേതികമായി സിഗ്നല്‍ വീണതായിരിക്കാം, പക്ഷേ എനിക്കുണ്ടായ ആ ദിവസത്തെ അനുഭവം, എന്നെ ഒന്നുകൂടി ആഴമായ ദൈവ വിശ്വാസത്തിലേക്ക് നയിക്കുന്നതായിരുന്നു. ഇന്നും ഞാന്‍ വിശ്വസിക്കുന്നു, പരി. മാതാവും, മാര്‍ ഇവാനിയോസ് പിതാവും അവിടെ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ആ ട്രെയിന്‍ അന്ന് കിട്ടുമായിരുന്നില്ല. ഇപ്പോഴും കണ്ണില്‍ ആ കാഴ്ചയും ചെവിയില്‍ ആ അറിയിപ്പും- ‘ ........രണ്ടാം നമ്പര്‍ ഫ്ലാറ്റ്ഫൊമിലേ എത്തിക്കൊണ്ടിരിക്കുന്നു..”