Monday 30 September 2019

സ്കിൻ ഡിസീസ്


ഫാനിന്റെ സീൽക്കാര ശബ്ദത്തിൽ എവിടെയോ ഒരു മെസ്സ്ജ് വന്നതിന്റെ റിംഗ് റ്റോൺ. തൊട്ടടുത്തിരുന്ന ആൾ മൊബൈൽ നോക്കുന്നു. അതേ പോലെ പോക്കറ്റിലേക്കും വെച്ചു. ഇനി എന്റെ മൊബൈൽ ആണോ? ആകാൻ വഴിയില്ല, കാരണം റൂമിലേക്ക് കയറുന്നതിനുമുൻപ് അത് സൈലന്റിൽ വെച്ചതാണല്ലോ. അപ്പൊഴാണു തൊട്ടടുത്ത റൂമിൻറ്റെ ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ ഷർട്ടിന്റെ ബട്ടണും ഇട്ട് പുഞ്ചിരിക്കുന്ന മുഖവുമായി ഇറങ്ങി വന്നത്. അയാളുടെ ഊഴം കഴിഞ്ഞു. ആൾ സംത്യപതനാണു. അതാണു ആ മുഖത്ത് കണ്ട ചിരി.

ഉടൻ ഒരു പയ്യൻ ഡോർ തുറന്ന് എന്നെ നോക്കി പറഞ്ഞു. “ മാഡം വിളിക്കുന്നു..”. ദൈവമെ  ! ജീവിതത്തിൽ ആദ്യമായിട്ടാണു ! കാലിൽ ഒരു തരിപ്പ്.. നെഞ്ചിടിപ്പ് കൂടിയോ എന്നൊരു സംശയം. പതുക്കെ ഡോറ് തള്ളി അകത്തേക്ക് ചെന്നു. വിളിച്ച പയ്യനെ കാണാനില്ല. മധ്യവയസ്ക്കയായ ഒരു സ്ത്രീ കസേരയിൽ ഇരിക്കുന്നു. കണ്ടാൽ ആരും ഒന്ന് നോക്കിപോകും.! വശ്യമായ ചിരി.

“ നാണിക്കണ്ടാ, ഇവിട് വന്നിരിക്കൂ” ആ ശബ്ദം കേട്ട് ഞാൻ അടുത്തു ചെന്നു. കൈയ്യിൽ ഇരുന്ന ബാഗ് താഴെ വെച്ചിട്ട്  അവരുടെ അടുത്ത് കസേരയിൽ ഇരുന്നു. മുൻ പരിചയം ഇല്ലാത്തതിനാൽ ഇനി എന്ത് എന്ന് എൻറ്റെ മനസ്സ് ചോദിച്ചുകൊണ്ടിരുന്നു. മാഡം എന്തൊക്കെയോ ഫയൽ നോക്കുകയും അതിൽ കുറിക്കുകയും ചെയ്യുന്നു.
“ആദ്യം ബി.പി ഒന്ന് നോക്കട്ടെ, കൈ ഇങ്ങോട്ട് വെയ്ക്കൂ..” മാഡത്തിന്റെ സ്വരം. ഫുൾ ശ്ലീവ് ടീഷർട്ടായിരുന്നതിനാൽ അത് ഊരണ്ടീ വന്നു. ബിപി നോക്കി. എല്ലാം നോർമ്മൽ ആണു എന്ന് പറഞ്ഞുകൊണ്ട് മാഡം ഫയലിൽ എന്തോ എഴുതി. ടീ ഷർട്ടും കൈയ്യിൽ പിടിച്ചുകൊണ്ടിരുന്ന എന്നോട്, എഴുന്നേറ്റ് നിൽക്കാൻ  ആവശ്യപ്പെട്ടു. മുട്ടുകൾ വിറയ്ക്കുന്നു എങ്കിലും അത് പുറത്ത് കാണിക്കാത് ഞാൻ എഴുന്നേറ്റു.
“ഇന്നർ വെയർ മാത്രം ഇട്ട് അങ്ങോട്ട് മാറി നിൽക്കുക”  
ങേ...ഞാൻ നിന്ന് പരുങ്ങി.
“എന്തേ, ബനിയൻ ഊരുക. പാന്റും ഊരി ഷഡ്ഡി മാത്രം ഇട്ട് കണ്ണടച്ച് എന്റെ മുൻപിൽ നില്ല്കുക. ഞാൻ നോക്കട്ടെ ! സ്കിൻ ഡിസീസ് ഉണ്ടോ എന്നറിയാനാ..” വളരെ സോസ്ഫ്റ്റായി മാഡത്തിന്റെ സ്വരം. 
ഉള്ളിൽ ഒരു തീയാളി..ദൈവമേ ഷഡ്ഡി മാത്രം ഇട്ട് ഒരു സ്ത്രീയുടെ മുൻപിൽ കണ്ണടച്ച് നിൽക്കുക !! പക്ഷേ അനുസരിക്കാതിരിക്കാൻ വഴിയില്ലല്ലൊ. വിസയ്ക്കുവേണ്ടീയുള്ള മെഡിക്കലിന്റെ അവസാനത്ത് റൌണ്ട് അല്ലേ? ഇതും കൂടി കഴിഞ്ഞെങ്കിലേ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ..അങ്ങനെ ഫുൾ ബോഡി ചെക്കപ്പും കഴിഞ്ഞ് പാന്റും ടീ ഷർട്ടും ഇട്ട് സുസ്മേരവദനനായി വെളിയിലേക്ക് വരുമ്പോൾ ക്യൂവിൽ ഉണ്ടായിരുന്ന അടുത്തയാൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഇനി അയാളുടെ ഊഴം..


മോഷണം.



നെറ്റിനെ പ്രണയിക്കാൻ തുടങ്ങിയ കാലം. ആരംഭദശയിൽ ‘ഓർക്കൂട്ട്’ ആയിരുന്നു ആദ്യത്തെ കാമുകി. പ്രവാസ ജീവിതത്തിൽ മലയാളത്തിൽ ഒന്ന് സംവേദിക്കാൻ കഴിയുന്നത്, അന്ന് വേനൽക്കാലത്ത് ഐസ്ക്രീം കഴിക്കുന്നതുപോലെ മനസ്സിന്  ഒരു കുളിർമ തന്നെ  ആയിരുന്നു. ലോകത്തിന്റെ പല മൂലകളിൽ നിന്നും അപേഷകൾ വന്നുകൊണ്ടേയിരുന്നു. നല്ല പ്രൊഫൈൽ പിക്ച്ചർ നോക്കി പലതും രണ്ടൂകൈയ്യും നീട്ടി സ്വീകരിച്ചു. ചിലരെ പിന്നീട് കരവലയത്തിൽ ഒതുക്കിയപ്പോൾ ചിലരെ പുറംകാലുകൊണ്ട് തൊഴിച്ചു നീക്കി. ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന നാട്ടിൽ ഇരുന്നുകൊണ്ട് ശുദ്ധമായ മലയാളത്തിൽ പല ഗ്രൂപ്പുകളിലും ചാറ്റുകളിലും സജീവമായി. മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാനുള്ള തത്രപ്പാടിൽ പല സാഹിത്യ ശകലങ്ങളും ആദ്യപേജിൽ കോറിയിട്ടൂ.
പ്രിയ സുഹ്യുത്തേഏകാന്തതയുടെ പടിവാതില്‍ക്കല്‍ ഏകനായി ഇരിക്കുമ്പോള്‍ ഏറ്റം ആദ്യം എത്തുന്ന ഓര്‍മ്മ എന്തായിരിക്കും? ഒരു തൂണ, ഒരു സുഹ്യുത്ത്, അതുമല്ലെങ്കില്‍ എഴുതുക, വായിക്കുക, കാണുക അതെ, ഞാ‍നേകനല്ല ! തുണയുണ്ട്, ബന്ധുക്കളുണ്ട്, സുഹ്യുത്തുക്കളുണ്ട്, പക്ഷേ... എനിക്ക് ദാഹിക്കുന്നു ! അതേ ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്നു വിദൂരതയിലാ‍യിരുന്നുകൊണ്ട് ഒരു ചെറിയ കുരുവിയെപ്പോലെ പാറിപ്പറക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാല്‍ എന്റെ ഈ ചെറിയ ലോകത്തിലായിരുന്നുകൊണ്ട് ലോകം മുഴുവന്‍ ബന്ധപ്പെടുവാന്‍ ഞാനിഷ്ടപ്പെടുന്നു എനിക്കൊരു കൂട്ടാകുവാന്‍ നിങ്ങളും എന്റെ കൂടെ കൂടില്ലെ ????...... ഇവിടെ നിങ്ങള്‍ വായിക്കുന്നത് എന്റെ സ്വന്തം സ്യഷ്ടികള്‍ !!അന്തരാത്മാവില്‍ നിന്നുയര്‍ന്നു വന്ന ഏതാനം ചില ശകലങ്ങള്‍...നല്ലതിനെ സ്വീകരിക്കുക..വേണ്ടാത്തതിനെ മറന്നുകളയുക..

കുറെ നാൾ കഴിഞ്ഞപ്പോൾ എന്റെ പേജിലെ അതെ വരികൾ അതാ മനോജ് കിഴക്കേക്കര എന്ന ഒരു ചിന്നപ്പയ്യൻ അവന്റെ പേജിലും  അവന്റെ സാഹിത്യമായി നിരത്തിയിരിക്കുന്നു. ജീവിതത്തിൽ ആദ്യമായി ഞരമ്പുകളിലെ രക്തം ഒന്ന് ചൂടുപിടിച്ചു. സ്ക്രാപ്പ് അയച്ച് അവനോട് ചോദിച്ചപ്പോൾ പയ്യൻ കൂളായി പറഞ്ഞു. ‘ചേട്ടാ, എനിക്കും ചേട്ടന്റെ പോലത്തെ ചിന്തകൾ ആണു. ചേട്ടന്റെ വരികൾ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. അതാ ഞാൻ കോപ്പി ചെയ്തത്..’. അവന്റെ പ്രൊഫൈലിൽ നിന്ന് അത് മാറ്റാൻ പലപ്രാവശ്യം ആവശ്യപ്പെട്ടു. നോ രക്ഷ. ഇന്നത്തെ പ്പോലെ സൈബൽ സെല്ലോ, പരാതിപ്പെട്ടിയോ ഒന്നുമില്ലാത്ത ഒരു കാലം ! നാട്ടിൽ തിരുവനന്തപുരത്ത് ആരെയും പരിചയവുമില്ല.   ഞാൻ കേസ് കൊടുക്കും എന്നൊക്കെ വിരട്ടി നോക്കി. പോലീസ് എന്ന് കേട്ടാൽ മുട്ടുകൾ കൂട്ടിയടിക്കുന്ന ഒരു പാവം അധ്യാപകൻ ആണു ഞാൻ എന്ന് അവനു അറിയില്ലല്ലൊ..  ഇന്നാണെങ്കിൽ കൂടെ പഠിച്ചവർ പോലിസിലും വക്കീലും ഒക്കെയായി ഉണ്ട്. കൂടാതെ ആളിനെ കണ്ടൂപിടിക്കാനും ഫോൺ നമ്പർ ട്രാക്ക് ചെയ്യാനും എല്ലാം വിരൽതുമ്പിൽ നടക്കും. പക്ഷേ അന്ന് ഇതൊന്നും നടക്കില്ല. അതുകൊണ്ട് തന്നെ അവനെ തലയിൽ രണ്ടൂ കൈയ്യും വെച്ച് പ്രാകുക മാത്രം ചെയ്ത് സംത്യപ്തിയടഞ്ഞു. 

വർഷങ്ങൾക്കു ശേഷമാണൂ അന്ന് കണ്ട മനോജിൻറ്റെ പ്രൊഫൈൽ ഇന്ന് ഫേസ്ബുക്കിൽ കൂടി കാണാൻ ഇടയായത്. ആളിന്നൊരു പത്രപ്രവർത്തകൻ ! തിരുവനന്തപുരത്ത് തന്നെ താമസം. ഇപ്രാവശ്യം അപേക്ഷ അങ്ങോട്ട് കൊടുത്തു. ഉടൻ സ്വീകരിച്ച് ഫ്രണ്ടായി. പ്രൊഫൈൽ ഒക്കെ ഒന്ന് ഓടിച്ചുനോക്കി. സ്വന്തമായുള്ള രചനകൾ, ഫോട്ടോകൾ, വീഡിയോകൾ, ന്യൂസുകൾ..തുടക്കത്തിൽ എല്ലാവരും മോഷ്ടിക്കും എന്ന് എനിക്ക് മനസ്സിലായി. കാരണം ചെറുപ്പത്തിൽ ബാലരമയിലെ കൊച്ചു കഥകൾ കഥാപാത്രങ്ങളെ മാറ്റി ബാലമംഗളത്തിനു അയച്ചുകൊടുത്തതും അത് തിരിച്ച് പോസ്റ്റ്മാൻ വീട്ടിൽ കൊണ്ട് തന്നതും മറക്കാൻ പറ്റുമോ? (മനോജ് എന്ന ഫ്രണ്ടീനെ എന്റെ പ്രൊഫൈലിൽ തിരഞ്ഞാൽ കാണില്ല. കാരണം പേരുകൾ സാങ്കല്പീകമാണല്ലോ!)