Monday 30 September 2019

മോഷണം.



നെറ്റിനെ പ്രണയിക്കാൻ തുടങ്ങിയ കാലം. ആരംഭദശയിൽ ‘ഓർക്കൂട്ട്’ ആയിരുന്നു ആദ്യത്തെ കാമുകി. പ്രവാസ ജീവിതത്തിൽ മലയാളത്തിൽ ഒന്ന് സംവേദിക്കാൻ കഴിയുന്നത്, അന്ന് വേനൽക്കാലത്ത് ഐസ്ക്രീം കഴിക്കുന്നതുപോലെ മനസ്സിന്  ഒരു കുളിർമ തന്നെ  ആയിരുന്നു. ലോകത്തിന്റെ പല മൂലകളിൽ നിന്നും അപേഷകൾ വന്നുകൊണ്ടേയിരുന്നു. നല്ല പ്രൊഫൈൽ പിക്ച്ചർ നോക്കി പലതും രണ്ടൂകൈയ്യും നീട്ടി സ്വീകരിച്ചു. ചിലരെ പിന്നീട് കരവലയത്തിൽ ഒതുക്കിയപ്പോൾ ചിലരെ പുറംകാലുകൊണ്ട് തൊഴിച്ചു നീക്കി. ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന നാട്ടിൽ ഇരുന്നുകൊണ്ട് ശുദ്ധമായ മലയാളത്തിൽ പല ഗ്രൂപ്പുകളിലും ചാറ്റുകളിലും സജീവമായി. മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാനുള്ള തത്രപ്പാടിൽ പല സാഹിത്യ ശകലങ്ങളും ആദ്യപേജിൽ കോറിയിട്ടൂ.
പ്രിയ സുഹ്യുത്തേഏകാന്തതയുടെ പടിവാതില്‍ക്കല്‍ ഏകനായി ഇരിക്കുമ്പോള്‍ ഏറ്റം ആദ്യം എത്തുന്ന ഓര്‍മ്മ എന്തായിരിക്കും? ഒരു തൂണ, ഒരു സുഹ്യുത്ത്, അതുമല്ലെങ്കില്‍ എഴുതുക, വായിക്കുക, കാണുക അതെ, ഞാ‍നേകനല്ല ! തുണയുണ്ട്, ബന്ധുക്കളുണ്ട്, സുഹ്യുത്തുക്കളുണ്ട്, പക്ഷേ... എനിക്ക് ദാഹിക്കുന്നു ! അതേ ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്നു വിദൂരതയിലാ‍യിരുന്നുകൊണ്ട് ഒരു ചെറിയ കുരുവിയെപ്പോലെ പാറിപ്പറക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാല്‍ എന്റെ ഈ ചെറിയ ലോകത്തിലായിരുന്നുകൊണ്ട് ലോകം മുഴുവന്‍ ബന്ധപ്പെടുവാന്‍ ഞാനിഷ്ടപ്പെടുന്നു എനിക്കൊരു കൂട്ടാകുവാന്‍ നിങ്ങളും എന്റെ കൂടെ കൂടില്ലെ ????...... ഇവിടെ നിങ്ങള്‍ വായിക്കുന്നത് എന്റെ സ്വന്തം സ്യഷ്ടികള്‍ !!അന്തരാത്മാവില്‍ നിന്നുയര്‍ന്നു വന്ന ഏതാനം ചില ശകലങ്ങള്‍...നല്ലതിനെ സ്വീകരിക്കുക..വേണ്ടാത്തതിനെ മറന്നുകളയുക..

കുറെ നാൾ കഴിഞ്ഞപ്പോൾ എന്റെ പേജിലെ അതെ വരികൾ അതാ മനോജ് കിഴക്കേക്കര എന്ന ഒരു ചിന്നപ്പയ്യൻ അവന്റെ പേജിലും  അവന്റെ സാഹിത്യമായി നിരത്തിയിരിക്കുന്നു. ജീവിതത്തിൽ ആദ്യമായി ഞരമ്പുകളിലെ രക്തം ഒന്ന് ചൂടുപിടിച്ചു. സ്ക്രാപ്പ് അയച്ച് അവനോട് ചോദിച്ചപ്പോൾ പയ്യൻ കൂളായി പറഞ്ഞു. ‘ചേട്ടാ, എനിക്കും ചേട്ടന്റെ പോലത്തെ ചിന്തകൾ ആണു. ചേട്ടന്റെ വരികൾ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. അതാ ഞാൻ കോപ്പി ചെയ്തത്..’. അവന്റെ പ്രൊഫൈലിൽ നിന്ന് അത് മാറ്റാൻ പലപ്രാവശ്യം ആവശ്യപ്പെട്ടു. നോ രക്ഷ. ഇന്നത്തെ പ്പോലെ സൈബൽ സെല്ലോ, പരാതിപ്പെട്ടിയോ ഒന്നുമില്ലാത്ത ഒരു കാലം ! നാട്ടിൽ തിരുവനന്തപുരത്ത് ആരെയും പരിചയവുമില്ല.   ഞാൻ കേസ് കൊടുക്കും എന്നൊക്കെ വിരട്ടി നോക്കി. പോലീസ് എന്ന് കേട്ടാൽ മുട്ടുകൾ കൂട്ടിയടിക്കുന്ന ഒരു പാവം അധ്യാപകൻ ആണു ഞാൻ എന്ന് അവനു അറിയില്ലല്ലൊ..  ഇന്നാണെങ്കിൽ കൂടെ പഠിച്ചവർ പോലിസിലും വക്കീലും ഒക്കെയായി ഉണ്ട്. കൂടാതെ ആളിനെ കണ്ടൂപിടിക്കാനും ഫോൺ നമ്പർ ട്രാക്ക് ചെയ്യാനും എല്ലാം വിരൽതുമ്പിൽ നടക്കും. പക്ഷേ അന്ന് ഇതൊന്നും നടക്കില്ല. അതുകൊണ്ട് തന്നെ അവനെ തലയിൽ രണ്ടൂ കൈയ്യും വെച്ച് പ്രാകുക മാത്രം ചെയ്ത് സംത്യപ്തിയടഞ്ഞു. 

വർഷങ്ങൾക്കു ശേഷമാണൂ അന്ന് കണ്ട മനോജിൻറ്റെ പ്രൊഫൈൽ ഇന്ന് ഫേസ്ബുക്കിൽ കൂടി കാണാൻ ഇടയായത്. ആളിന്നൊരു പത്രപ്രവർത്തകൻ ! തിരുവനന്തപുരത്ത് തന്നെ താമസം. ഇപ്രാവശ്യം അപേക്ഷ അങ്ങോട്ട് കൊടുത്തു. ഉടൻ സ്വീകരിച്ച് ഫ്രണ്ടായി. പ്രൊഫൈൽ ഒക്കെ ഒന്ന് ഓടിച്ചുനോക്കി. സ്വന്തമായുള്ള രചനകൾ, ഫോട്ടോകൾ, വീഡിയോകൾ, ന്യൂസുകൾ..തുടക്കത്തിൽ എല്ലാവരും മോഷ്ടിക്കും എന്ന് എനിക്ക് മനസ്സിലായി. കാരണം ചെറുപ്പത്തിൽ ബാലരമയിലെ കൊച്ചു കഥകൾ കഥാപാത്രങ്ങളെ മാറ്റി ബാലമംഗളത്തിനു അയച്ചുകൊടുത്തതും അത് തിരിച്ച് പോസ്റ്റ്മാൻ വീട്ടിൽ കൊണ്ട് തന്നതും മറക്കാൻ പറ്റുമോ? (മനോജ് എന്ന ഫ്രണ്ടീനെ എന്റെ പ്രൊഫൈലിൽ തിരഞ്ഞാൽ കാണില്ല. കാരണം പേരുകൾ സാങ്കല്പീകമാണല്ലോ!)

No comments: