Saturday 30 March 2019

എമ്മാവൂസ്


ജോർജ്ജ് സർ തിരുവന്തപുരത്തേക്ക്സ്ഥലം മാറി വന്നിട്ട് 8 മാസമേ ആയിട്ടുള്ളൂ. അനന്തപുരിയുടെ ഹ്യദയഭാഗത്തുള്ള അതിപ്രശസ്തമായ ഹയർ സെക്കണ്ടറി സ്കൂളിൽ കണക്ക് മാഷാണു സർ. താമസം കേശവദാസപുരത്തിനടുത്ത് ചെമ്പകരാമൻ ലെയ്നിൽ. വൈകിട്ട് എല്ലാ ദിവസവും നടക്കാൻ പോവുക സാറിൻറ്റെ ഒരു ശീലമായിരുന്നു. കേശവദാസപുരത്തുനിന്നും ഫുഡ്പാത്തിൽ കൂടി നടന്ന് പട്ടം പ്ലാമൂട് ജംങ്ഷൻ വരെ നടക്കും. തിരിച്ചു വരുമ്പോൾ സെന്റ്മേരീസ് കത്തീഡ്രലിൽ കയറി കുറച്ചുനേരം നിശബ്ദമായി പ്രാർത്ഥിക്കും.  അപ്പോഴെല്ലാം സാറിന്റെ മനസ്സ് തന്റെ പ്രീഡിഗ്രി പഠനകാലത്തേക്ക് തിരിച്ചു പോകും. പത്താംക്ലാസ്സിലെ റിസൽട്ട് വന്ന  ആ ഞായറാഴ്ച വികാരിയച്ചൻ ഇടവകയിൽ  അനൌൺസ് ചെയ്തത് ജൊർജ്ജിനെ സെമിനാരിയിൽ ചേർക്കാൻ പോകുകയാണു എന്നായിരുന്നു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഒരു ചെറിയ പെട്ടിയിൽ ആവശ്യപ്പെട്ട പ്രകാരം തുണികളുമായി ജൂൺ 20 ആം തീയതി അച്ചൻ തന്നെ , തന്റെ അമ്പാസിഡർ കാറിൽ പട്ടത്ത് സെന്റ് അലൊഷ്യസ് സെമിനാരിയിൽ കൊണ്ടാക്കി. പിന്നീടുള്ള മൂന്നു വർഷക്കാലം അനന്തപുരിയുടെ സന്താനമായി പട്ടത്ത് ജീവിതം ആരംഭിച്ചു. മൂന്ന് മാസത്തിൽ ഒരിക്കൽ ഉള്ള ഔട്ടിംഗ്. അന്ന് കിഴക്കേക്കോട്ട, ബീമാ പള്ളി, തമ്പാനൂർ, ചാല ഒക്കെ കറങ്ങി വൈകിട്ട് തിരിച്ചെത്തും. ഒന്നാം വർഷത്തെ സെമിനാരി പരിശീലനം വളരെ ഉത്സാഹത്തോട് മുന്നോട്ട് പോയി. അധികം പഠിക്കാൻ ഒന്നും ഇല്ല. എങ്കിലും ധാരാളം കാര്യങ്ങൾ ജീവിതത്തിൽ എങ്ങനെ തരണം ചെയ്യാം എന്ന് ആ വർഷം സെമിനാരി ജീവിതം പഠിപ്പിച്ചു. സീനിയേഴ്സിന്റെ സ്നേഹത്തോട്യുള്ള പരിചരണം ജൂണിയേഴ്സിനെ സംബധിച്ച് ഒരു കാണാ ചരടുമായി കെട്ടിയിരിക്കുന്ന ബന്ധമായിരുന്നു. അപ്പനും അമ്മയും സഹോദരങ്ങളും എല്ലാം അവർ തന്നെ. ഒരു പനി വന്നാൽ ആശുപത്രിയിൽ കൊണ്ട് പോകുന്നതും മരുന്ന് സമയത്ത് എടുത്ത് തരുന്നതും ആഹാരം കിടക്കയിൽ കൊണ്ട് തന്നിട്ട് പാത്രം കഴുകി വെയ്ക്കുന്നതും ഇൻഫർമേരിയൻ എന്ന പേരിൽ അറിയപ്പെടുന്ന   രോഗികളുടെ ചാർജ്ജുള്ള ബ്രദർ ആയിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ കത്തീഡ്രലിൽ ആയിരുന്നു വി.കുർബ്ബാനയ്ക്ക് വന്നിരുന്നത്. ഇന്നും കേശവദാസപുരത്ത് താമസിക്കുന്നതുകൊണ്ട് എല്ലാ ആഴ്ചയും കത്തീഡ്രലിൽ വരാൻ സാധിക്കുന്നത് ആ പഴയ ഓർമ്മകൾ അയവിറക്കുന്നതിനു കൂടിയാണു.

പതിവുപോലെ ഉള്ള നടത്തതിനിടയിൽ സാറിന്റെ കണ്ണുകൾ കത്തീട്രലിനു കുറച്ചു മുൻപിലുള്ള കൊച്ചുത്രേസ്യാ കൊച്ചുപള്ളിയിലും തൊട്ടടുത്ത ഷോപ്പിംഗ് കോംബ്ലക്സിലും ഉടക്കി. മനോഹരമായ ഒരു ബിൽഡിംഗ്. മുൻപിൽ കാറുകൾ പാർക്ക് ചെയ്തിരിക്കുന്നു. അപ്പോഴേക്കും സാറ് സെമിനാരിയിലെ രണ്ടാം വർഷത്തിലേക്ക് തിരിച്ചു പോയിരുന്നു. ഒരു ഫെബ്രുവരി മാസം. സെമിനാരിയിൽ ചിക്കൻപോക്സ് പടർന്നിരുന്ന സമയം. ഏതോ ഒരു ബ്രദർ വീട്ടിൽ പോയിട്ട് വന്നപ്പോൾ കൊണ്ടുവന്നതാണു. ഇപ്പോൾ അത് പലർക്കും പകർന്നിരിക്കുന്നു. കുറച്ചുപേരെ വീട്ടിൽ പറഞ്ഞു വിട്ടു. പ്രീഡിഗ്രി പരീക്ഷ അടുത്തിരുന്നതുകൊണ്ട് സെക്കൻഡ് ഇയർ, തേർഡ് ഇയർ ബ്രദേഴ്സിനെ വീട്ടിൽ വിട്ടില്ല. കൊച്ചുത്രേസ്യാ ദേവാലയത്തോട് ചേർന്നുള്ള ‘എമ്മാവൂസ്’ എന്ന് അറിയപ്പെട്ടിരുന്ന കെട്ടിടത്തിൽ അവരെ താമസിപ്പിച്ചു. സഭയുടെ തന്നെ ഒരു ചെറിയ കെട്ടിടമായിരുന്നു എമ്മാവൂസ്. പുറത്തു നിന്ന് വരുന്നവർക്ക് കിടക്കാനും ഒന്നു രണ്ട് ദിവസം സ്റ്റേ ചെയ്യാനും ഒക്കെ സൌകര്യമുള്ള ഒരു ചെറിയ വീട്. എമ്മാവൂസിൽ ആക്കിയ ബ്രദേഴ്സിനു  ഭക്ഷണം കൊണ്ട് കൊടുത്തിരുന്നത് ജൂനിയേഴ് ആയിരുന്നു. രാവിലെയും വൈകിട്ടും ബ്രഡും കടലക്കറിയും, ഉച്ചയ്ക്ക് കഞ്ഞി. ഒരു ദിവസം എനിക്കും അവിടെ ഭക്ഷണം കൊണ്ട് കൊടുക്കാനുള്ള കുറി വീണു. ചിക്കൻപോക്സ് പകരരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണു അങ്ങോട്ട് പോയത്. അവിടെ ചെന്ന് ബ്രദേഴ്സിനെ മതിലിനു ഇപ്പുറത്ത് നിന്ന് വിളിക്കും. അവർ തലയിൽ ഒരു തുണിയും ഇട്ട്കൊണ്ട് വന്ന് പാത്രം വാങ്ങി , ഒഴിഞ്ഞ പാത്രവും തിരിച്ചു തന്ന് മിണ്ടാതെ മടങ്ങിപ്പോകും. അപ്പോഴാണു ജനല്ലിൽ കൂടി രണ്ട് കൈ പുറത്തേക്കിട്ട് , ബ്രദറെ കേറി വാ , കേറി വാ എന്ന് ഉറക്കേ വിളിക്കുന്നത് കേട്ടത്. കുറച്ചുകൂടി മതിലിനോട് ചേർന്ന് നിന്ന് അകത്തേക്ക് നോക്കി. എല്ലാവരും കൂടി കട്ടിലിൽ കയറി കിടന്ന് ചീട്ട് കളിയാണു. ഷർട്ട് ഇട്ടവരും ഇടാത്തവരും , ചിലരുടെ ദേഹത്ത് ചിക്കൻപോക്സിന്റെ പാടുപോലുമില്ല. എല്ലാവരും എമ്മാവൂസ് ജീവിതം ആഘോഷമാക്കുന്നു. തിരിച്ച് സെമിനാരിയിൽ എത്തിക്കഴിഞ്ഞ് ഈ കാര്യം കൂടെ പഠിക്കുന്ന  ചാക്കോച്ചനോട് പറഞ്ഞപ്പോഴാണു എമ്മാവൂസ് കഥകൾ കൂടുതൽ അറിയാൻ കഴിഞ്ഞത്. അവിടെ ചെന്നാൽ പിന്നെ രണ്ടാഴ്ചത്തേക്ക് കുശാൽ ! ഒരു പണിയും ഇല്ല. പഠിത്തവും ഇല്ല. ഇഷ്ടം പോലെ കിടന്നുറങ്ങാം, റോഡിൽ കൂടി പോകുന്നവരെ ഒക്കെ നിരീക്ഷിക്കാം(?). റെക്ടർ അച്ചൻ അവിടേക്ക് വരികയേ ഇല്ല. സുഖ ജീവിതം. എങ്കിൽ പിന്നെ ഒന്ന് പരീക്ഷിച്ചാലോ? അടുത്ത് ചിന്ത മുഴുവൻ എമ്മാവൂസിൽ പോകുന്നതിനെക്കുറിച്ചായി. ‘ ആൻ ഐഡിയ ക്യാൻ ചെയ്ഞ്ച് യുവർ ലൈഫ്’ വൈകിട്ടത്തെ ഐഡിയ ആയിരുന്നു കൊതുകു കടി കൊള്ളുക എന്നത്. അന്ന് രാത്രി കൊതുകൾ വരുന്നുണ്ടോ എന്ന് നോക്കിയിരുന്നു. നെറ്റ് പൊക്കി വെച്ച് രാത്രി കിടന്നു. രാവിലെ എഴുന്നേറ്റപ്പോൾ ഒന്നു രണ്ട് കൊതുക് പുറത്ത് കുത്തി  തടിച്ചിട്ടുണ്ട്. അങ്ങനെ രാവിലെ വി.കുർബ്ബാനയ്ക്ക് പോകാൻ എഴുന്നേറ്റില്ല. സീനിയർ ഇൻഫർമേരിയൻ വന്നപ്പോൾ പുതച്ച് കിടന്നുകൊണ്ട് പതുക്കെ പറഞ്ഞു, നല്ല പനി , പുറത്തൊക്ക് തടിച്ചിട്ടുണ്ട് , ചിക്കൻ ആണെന്ന് തോന്നുന്നു. ഏതയാലും ആ ഐഡിയ ഫലം കണ്ടൂ. 10 മണിയോടുകൂടി നേരെ എമ്മാവൂസിലേക്ക്. പുതിയ അന്തേവാസിയായി !.

ജോർജ്ജ് സർ ഉള്ളിൽ ചിരിച്ചു. എമ്മാവൂസിലെ രണ്ടാഴ്ചത്തെ ജീവിതം. റൊട്ടിയ്ക്കു വേണ്ടീയുള്ള അടിപിടി. കഞ്ഞിവെള്ളത്തിനു വേണ്ടി വഴക്കിട്ടത്. രാത്രിയിൽ തൊട്ടടുത്തുള്ള ശവക്കല്ലറയിൽ പോയിരുന്ന് കാറ്റ് കൊള്ളുന്നത്. റോഡിൽ കൂടി പോകുന്നവരെ നോക്കിയിരുന്നത്. ജൂനിയേഴ്സ് ആരെലും ഉണ്ടെൻകിൽ അവരെ റാഗ് ചെയ്തിരുന്നത്. ഹൊ..എന്തൊരു രസമായിരുന്നു, പക്ഷേ ഒരാഴ്ച കഴിഞ്ഞ് ദേഹത്ത് മുഴുവൻ ചിക്കൻ പോക്സിന്റെ കുരുക്കൾ പഴുത്ത് പൊങ്ങിയപ്പോൾ , ബൈബിളിലെ ജോബിനെപ്പോലെ, ദൈവത്തെ ശപിക്കാനും ,  തുണിയില്ലാതെ നഗ്നനായി ആര്യവേപ്പിന്റെ ഇലയിൽ കിടന്നതും, ബ്രഡ് കഴിക്കാൻ പോലും പറ്റാഞ്ഞ് , കഞ്ഞിവെള്ളം കൊണ്ട് ദിവസങ്ങൾ തള്ളിനീക്കിയതും ...എല്ലാം ഒറ്റ നിമിഷംകൊണ്ട്  സാറിന്റെ മനസ്സിൽ മിന്നിതെളിഞ്ഞു. ആ എമ്മാവൂസ് അല്ലെ ഈ കാണുന്ന മലങ്കര അവന്യൂ? കാലം മാറി. പട്ടത്തെ പല കാഴ്ചകളും ഇന്ന് മാഞ്ഞ് പോയിരിക്കുന്നു. പുതിയ പുതിയ കടകൾ, ബിൽഡിംഗുകൾ, പരസ്യ ബോർഡുകൾ...അങ്ങനെയെന്തെല്ലാം...ഇരുപത്തഞ്ചു വർഷങ്ങൾക്കുശേഷം വീണ്ടും അനന്തപുരിയിൽ , അതും തനിക്ക് ഏറ്റം പ്രിയപ്പെട്ട പട്ടത്ത് തന്നെ ഇനിയുള്ള കാലം ജിവിക്കണം എന്നുള്ളത് ദൈവത്തിന്റെ പദ്ധതി ആയിരിക്കാം. എല്ലാ ദിവസവും ഈവനിംഗ് വോക്കിൽ അറിയാതെ എങ്കിലും ആ പഴയ എമ്മാവൂസിലേക്ക് , ഇന്നത്തെ മലങ്കര അവന്യുവിലേക്ക് കണ്ണുകൾ പായും. അതോടൊപ്പം സെമിനാരിയിലെ പ്രിഡിഗ്രി പഠന കാലവും.

Tuesday 19 March 2019

സാരി നൂൽ


ഓഫീസിൽ നീന്നും ഇറങ്ങിയപ്പോൾ ഒരു ചെറിയ തലവേദന, പെട്ടന്ന് ബൈക്ക് എടുത്ത് വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ ചെന്നിട്ട്  ഒരു ചായയും കുടിച്ച് ഒന്ന് കിടന്നുറങ്ങണം. ആദർശിനോടു പോലും പറയാതെ  അലക്സ് ബൈക്ക് സ്റ്റാർട്ട് ചെയ്തു. വീട്ടിലെത്തിയപ്പോൾ ഗേറ്റ് തുറക്കണ്ടിയ ആവശ്യമില്ലായിരിന്നു. ലീന മുറ്റം അടിച്ചുകൊണ്ട് നിൽക്കുകയാണു. ബൈക്ക് പോർച്ചിൽ വെച്ചിട്ട് അലക്സ് ലീനയോട് പറഞ്ഞു.
“ഒരു ചായ എടുക്കൂ, നല്ല തലവേദന, ഞാൻ ഒന്ന് ഫ്രഷ് ആയി ഇപ്പോ വരാം.” 
അത് കേട്ടതും ലീന ചൂൽ അവിടെ ഇട്ടിട്ട്  ഗേറ്റ് അടയ്ക്കാനായി പോയി. ഷവറിന്റെ കീഴിൽ നിൽക്കുമ്പോഴും തലവേദന അലക്സിനെ കാർന്നു തിന്നുകയായിരുന്നു. പെട്ടന്ന് ബാത്ത് റൂമിൽ നിന്നും ഇറങ്ങി ബെഡ് റൂമിൽ വന്ന് കുറച്ച് വിക്സ് എടുത്ത് തലയുടെ ഉച്ചിയിൽ പുരട്ടി. നല്ല ക്ഷീണം. ഇനി ഒരു ചായ കുടിച്ചിട്ട് ഒന്ന് കിടക്കാം. ഒന്ന് ഉറങ്ങിയെഴുന്നേറ്റാൽ എല്ലാം ശരിയാവും. അപ്പോഴാണു ലീന ചായയുമായി ബെഡ് റൂമിലേക്ക് വന്നത്.
“ങേ , ഇതെന്താ കട്ടൻ ചായയോ? രാവിലെ പാൽ വാങ്ങിച്ചതല്ലേ?” അലക്സ് ചോദിച്ചു.
“ അതേ, പാൽ വാങ്ങിച്ചു. ഫ്രിഡ്ജിൽ ബാലൻസും ഉണ്ട്. പക്ഷേ ഇത് പഞ്ചസാര ഇടാത്ത കട്ടൻ ചായ. ഇന്ന് ഇത് കുടിച്ചാൽ മതി, അതിനുള്ള കാരണവും ഉണ്ട്.” 
ലീനയുടെ മുഖത്ത് നോക്കാതെയുള്ള ആ സംസാരത്തിൽ അലക്സിനു എന്തോ പന്തികേട് തോന്നി. “സാധാരണ തലവേദനയാണേൽ പോലും നീ ഇങ്ങനെ കട്ടൻ ചായ തരാറില്ലല്ലൊ?” അലക്സ് പറഞ്ഞു.
“ ഇതു തന്നെ കാരണം. നോക്ക്. ഈ സാരിയുടെ നൂൽ ആരുടെതാ?” ലീന ഒരു ചുവന്ന കളർ സാരിയുടെ നൂൽ പൊക്കികാണിച്ചുകൊണ്ട് ചോദിച്ചു.
“സാരിനൂലോ? ആരുടെ? എവിടുന്നു? എനിക്കെങ്ങനെ അറിയാം?” അലക്സിനു തലവേദനയ്ക്കപ്പുറം ഇപ്പൊ ദേഷ്യം ആണു വന്നത്.
“ഇത് നിങ്ങളുടെ ബൈക്കിന്റെ സാരി ഗാർഡിൽ പറ്റിയിരുന്നതാ. ഇന്ന് ആരുടെകൂടെയാണു നിങ്ങൾ കറങ്ങാൻ പോയത്? അത് ആദ്യം പറ. എന്നിട്ട് അവളുടെ അടുത്ത് പോയി നല്ല ചായ ഇട്ട് തരാൻ പറ. അപ്പൊ തലവേദനയെല്ലാം പമ്പ കടക്കും”. ഒറ്റ ശ്വാസത്തിൽ ലീന പറഞ്ഞു നിർത്തി.
ദൈവമെ, ഇവൾ എന്തൊക്കെയാണു പറയുന്നത്? ഞാൻ ആരെകൊണ്ടൂം എങ്ങും പോയില്ല. എനിക്ക് അറിയില്ല , ആ നൂൽ എങ്ങനെ ബൈക്കിൽ വന്നു?.
അപ്പൊഴാണു അലക്സിന്റെ മൊബൈൽ ബെല്ലടിച്ചത്. “ അതെ, അവളുടെ ഫോൺ ആയിരിക്കും. എടുക്ക്.” ലീനയുടെ  പരിഹാസം നിറഞ്ഞ മുഖത്തേക്ക് നോക്കി അലക്സ് ഫോൺ എടുത്തു. മറുവശത്ത് ആദർശ്.
“ഹലോ , അലക്സ്, നീ എന്താ പറയാതെ ഓഫീസിൽ നിന്നും പോയത്? എന്തു പറ്റി? വൈകിട്ട് എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ, മൂവിയോ വല്ലതുംനാളെ ഞാൻ ലീവായിരിക്കും. ദർശനയെയും കൊണ്ട് എറണാകുളത്ത് ഒരു ഇന്റർവ്യൂ വിനു പോകണം. ഞാൻ പറഞ്ഞില്ലേ ഓഫീസിൽ വെച്ച്.”
അലക്സിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ഇപ്പൊ മനസ്സിലായി കട്ടൻ ചായയുടെ ഗുട്ടൻസ്.
“ഹലോ ആദർശ്, എനിക്ക് ഒരു ചെറിയ തലവേദന ആയതുകൊണ്ടാ നേരെ ഓഫീസ് കഴിഞ്ഞപ്പോൾ ഇങ്ങു പോന്നത്. ഇവിടെ വന്നപ്പോൾ അതിനേക്കാൾ വല്ല്യ ഒരു തലവേദന. നീ ലീനയോട് ഒന്ന് സംസാരിക്ക്. ഉച്ചയ്ക്ക് എന്റെ ബൈക്കെടുത്ത് നീയും ദർശനയും കൂടി അവൾക്ക് ഡ്രസ്സ് എടുക്കാൻ പോയതും ഒന്ന് പറഞ്ഞേരെ” അലക്സ് ഫോൺ ലീനയ്ക്കു കൊടുത്തു. ലീനയുടെ മുഖം ചുളിഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ വെച്ചിട്ട് അവൾ അടുക്കളയിലേക്ക് ഓടീ. ഇപ്പൊൾ അലക്സിന്റെ തലവേദന എവിടെയോ ഓടി മറഞ്ഞു. മനസ്സിൽ ഒരു കുളിർമ! എന്തോ ഭാരം ഒഴിഞ്ഞുപോയതുപോലെ.
“ചേട്ടാ, ഇതാ ചായ” തൊട്ടു മുന്നിൽ ചൂട് പാൽ ചായയുമായി ലീന. അലക്സ് അത് വാങ്ങി ചുണ്ടോട് വെച്ചപ്പോൾ സാധാരണയിൽ കൂടുതൽ മധുരം.! “ങേ, മധുരം കൂടുതൽ ആണല്ലോ” അലക്സ് പറഞ്ഞു.
“അത് ചേട്ടനെ ഞാൻ അറിയാതെ കുറ്റം പറഞ്ഞില്ലേ, എനിക്കറിയത്തില്ലേ എന്റെ ചേട്ടൻ എന്റേത് മാത്രമാണെന്നു. ഉണ്ടായതൊക്കെ ആദർശ് പറഞ്ഞപ്പോൾ എനിക്കൊത്തിരി വെഷമമായി. ഞാൻ ചേട്ടനെ സംശയിച്ചല്ലോ..അതിനാ നല്ലതായി മധുരം കുറച്ചുകൂട്ടി ചായ ഇട്ടത്”. അവൾ കട്ടൻ ചായകപ്പുമായി അടുക്കളയിലേക്ക് പോയി. “എന്നാലും പെണ്ണുങ്ങൾ ഇങ്ങനെയും ഉണ്ടല്ലോ, ഒരു നിമിഷം മതി നിറം മാറാൻ! ദേഷ്യം വന്നാൽ ശൂർപ്പണക്ക! അല്ലെങ്കിൽ സ്നേഹം ഇരട്ടിമധുരത്തിൽ തിരിച്ചും തരും. ഏതായാലും തലവേദന പമ്പ കടന്നു !” അലക്സ്  ഈവനിംഗ് വോക്കിനായി മുറ്റത്തേക്കിറങ്ങി.

Friday 8 March 2019

കണ്ണാടി സോപ്പ്

ബാച്ചിലേഴ്സിനെ സംബധിച്ച് വീക്കെൻഡ് ആകുമ്പോൾ ഉള്ള അവരുടെ ഏക തലവേദന ശനിയാഴ്‌ച ദിവസത്തെ തുണിയലക്കലാണു. നേരം വെളുക്കുന്നത് 10 മണിക്കാണെങ്കിലും ആദ്യം ചെയ്യുക തലേദിവസം സർഫിലിട്ട് വെച്ചിരുന്ന തുണികഴുകുക എന്നതായിരിക്കും . പതിവുപോലെ ഡെന്നീസ് ബാത് റൂമിൽ കയറി. സർഫ് വെള്ളം തറയിലേക്ക് കമഴ്ത്തി. അതിന്റെ പതകൾ ബാത്ത്രൂമിനെ ഒരു ബാത്ത് റ്റബ് ആക്കി മാറ്റി. കെട്ടികിടക്കുന്ന പതയിൽ നിന്ന് ഒരു കുമ്പിൾ കൈയ്യിൽ എടുത്ത് സീഎഫ് എൽ ലൈറ്റിനു ചുവട്ടിലായി പിടിച്ചു. പക്ഷേ മഴവിൽ കാണുന്നില്ലല്ലോ !. കാരണം ചെറുപ്പത്തിൽ കനാലിൽ കുളിക്കാൻ പോകുമ്പോൾ സോപ്പ് പതച്ച കുമിളയുണ്ടാക്കി സൂര്യന് നേരെ പിടിച്ചാൽ മഴവിൽ കാണാൻ പറ്റുമായിരുന്നു. അത് കൂട്ടുകാരനെ കാണിക്കുമ്പോളായിരിക്കും അവന്റെ ഒരു ഊതൽ. അതോട് കുമിളയും മഴവില്ലും ശൂ..വീണ്ടൂം അടുത്ത കുമിള..അങ്ങനെ ആ കാലത്തേക്ക് ഒന്ന് ഊളിയിട്ടപ്പോഴാണു  സെബാന്റെ വിളി. “ഡെന്നീ പെട്ടന്ന് ഇറങ്ങിക്കോ, എനിക്ക് രാവിലെ വെട്ടുകാട് പള്ളിയിൽ പോകണം.”
ശരിയാണല്ലോ ഇന്നലെ പ്ലാൻ ചെയ്തതാ, ഇന്ന് വെട്ടുകാട് പോകണം എന്ന്. സമയം പത്തര കഴിഞ്ഞു. ഇനിയും സെബാനെ കൂടാതെ ആദർശിനും കുളിക്കണമല്ലൊ. അപ്പോഴാണു പതയുടെ കാര്യം വീണ്ടൂം ഓർത്തത്. അത് ഒഴുകിപോകുന്നുമില്ല. എന്നാൽ പിന്നെ ആ വെള്ളം പോകാനുള്ള പൈപ്പിന്റെ അടപ്പ് മാറ്റി വെയ്ക്കാം. ചെറിയ സുഷിരങ്ങളുള്ള ആ ലോഹ തകിട് കാലുകൊണ്ട് തട്ടി മാറ്റി. അതാ പതയും വെള്ളവും ശൂ എന്ന് താഴേക്ക്. ബാത്ത് റൂമിന്റെ റ്റൈത്സ് എല്ലാം തെളിഞ്ഞു. ഷർട്ടുകൾ ഓരോന്നായി എടുത്തു. ഡെന്നിയെ  സംബധിച്ച് കുളിക്കുന്ന സോപ്പിട്ടാണു ഷർട്ടും കഴുകുക. ഏസി റൂമിൽ ഇരിക്കുന്നതായതുകൊണ്ട് ഷർട്ടിൽ വലിയ അഴുക്ക് ഒന്നും ഇല്ല. അതുകൊണ്ട് സർഫിൽ കുതിർത്ത ഷർട്ടുകൾ കുളിക്കുന്ന കണ്ണാടിസോപ്പുപയോഗിച്ചാണു കഴുക്കുന്നത്. ഹാ..എന്തൊരു മണം ! പെയേഴ്സിന്റെ ആ മണം ഷർട്ടിൽ മാത്രന്മല്ല ബാത് റൂമിലും തളം കെട്ടി നിൽക്കും. ചെറുപ്പത്തിൽ കണ്ണാടി സോപ്പ് കണ്ടിട്ടുപോലുമില്ലായിരുന്നു. അച്ഛൻ വാങ്ങുന്നത് ചന്ദ്രിക , റെക്സോണ അല്ലെങ്കിൽ ലൈഫ് ബോയ്. അതും  രണ്ട് മാസത്തിൽ ഒരിക്കൽ! ഒരു സൊപ്പ് രണ്ട് മാസമെങ്കിലും ഉപയോഗിച്ചോണം എന്നായിരുന്നു അപ്പന്റെ കല്പന. അതുകൊണ്ട് തൊട്ടടുത്തുള്ള തോട്ടിലോ കനാലിലോ  കുളിക്കാൻ പോയാൽ കൂട്ടുകരുടെ സോപ്പ് ഉപയോഗിക്കും. അമ്മയുടെ കൂടെയാണു പോകുന്നതെങ്കിൽ പ്രധാനാ കുളിക്കടവിൽ ധാരാളം സ്ത്രീകൾ കാണും. ആദ്യം ചെന്ന് കല്ല് പിടിക്കുന്നവർക്ക് ആദ്യം തുണി അലക്കാം. അല്ലെങ്കിൽ കല്ല് ഒഴിയുന്നതുവരെ കാത്തിരിക്കണം. തിരക്കാ‍ണെങ്കിലും മറ്റ് ചേച്ചിമാരുടെ സോപ്പ് എടുക്കാൻ പറ്റും. മിക്കവാറും എല്ലാവരും റെക്സോണയോ ലൈഫ്ബോയ് യോ ആകും കൊണ്ടുവരിക. അമ്മയതെടുത്ത് എന്നെ കുളിപ്പിക്കും. നാലാം ക്ലാസ്സിൽ ആയതുകൊണ്ട് നാണിക്കാൻ ഒന്നുമില്ല. പക്ഷേ ശാന്ത ഇച്ചയി ഉണ്ടെങ്കിൽ എനിക്ക് ഇച്ചയിയുടെ കണ്ണാടി സോപ്പ് ആണു തരുന്നത്. ഗ്ലാസ് പോലെയുള്ള ആ സോപ്പിൽ കൂടി അപ്പുറവും ഇപ്പുറവും കാണാം. അത് കൈയ്യിൽ സൂക്ഷിച്ച് പിടിച്ചില്ലെങ്കിൽ തെന്നിപോകും. അപ്പോഴെല്ലാം റ്റി.വി യിൽ കണ്ടിട്ടുള്ള ആ ചേച്ചിയെ ഓർക്കും. “ നിർമ്മലമായ പെയേഴ്സ്...” അതിൽ ഒരെണ്ണം സ്വന്തമായി വാങ്ങണം എന്നത് ജീവിതത്തിലെ ഒരു വലിയ സ്വപ്നമായിരുന്നു. അത് സാധിച്ചത് ടെക്നോപ്പാർക്കിലെ ജോലികിട്ടിയതിനു ശേഷവും. അന്നു മുതൽ ഇന്ന് വരെ കുളിക്കാനും തുണി കഴുകാനും ഉപയോഗിച്ചിരുന്നത് ചെറുപ്പത്തിലെ ഹീറോ ആയ കണ്ണാടിസോപ്പ് ആയിരുന്നു.
“ഡെന്നീ ..കഴിഞ്ഞില്ലെ നിന്റെ അലക്ക്?” അകത്തുനിന്നും സെബാൻ വീണ്ടൂം വിളിച്ചു.
“ദാ ഇപ്പൊ കഴിയും..ഒരു നാല് ഷർട്ടും രണ്ട് പാന്റും കൂടി..”  ഡെന്നീസ് ഒന്ന് നടു നിവർക്കാനായി എഴുന്നേറ്റു. കയ്യിൽ ഇരുന്ന സോപ്പ് താഴേക്ക് വീണു. വീണതു മാത്രമല്ല സ്കേറ്റിംഗ് നടത്തി നേരെ പോയി വെള്ളം പോകുന്ന പൈപ്പിലൂടെ താഴെ  സെപ്റ്റിക് ടാങ്കിലേക്ക് !..
“‘ ദൈവമെ ..ചതിച്ചോ’..എടാ സെബാ...സോപ്പ് പോയി..” ഡെന്നിയുടെ വിലാപം !
  ഡെന്നിയുടെ മ്ലാനമായ മുഖം കണ്ടിട്ട് സെബാൻ ആശ്വസിപ്പിച്ചു.
“ഒരു കാര്യം ചെയ്യ്, തത്ക്കാലം മോൻ ഷാമ്പൂ ഇട്ട് കുളിച്ചിട്ട് ഇറങ്ങിവാ, വൈകിട്ട് നമ്മുക്ക് വരുമ്പോൾ കണ്ണാടിസോപ്പും വാങ്ങി ബാക്കി തുണിയും കഴുകാം.”
നിർമ്മലമായ പെയേഴ്സ്, ഇനി സെപ്റ്റിക് ടാങ്കിൽ കുറച്ച് നാൾ കിടക്കട്ടെ..വെട്ടുകാട് യാത്രയിൽ സെബാന്റെ ബൈക്കിൽ ഇരിക്കുമ്പോഴും ഡെന്നീസ് ഓർത്തു. പാവം കണ്ണാടിസോപ്പ്..ശുദ്ധമായ പെയേഴ്സ് അശുദ്ധമായ കുഴിയിൽ!..
 

Saturday 2 March 2019

പുഞ്ചിരിക്കുന്ന കമന്റുകൾ


മാർച്ചിലേക്കുള്ള മാർച്ച് തുടങ്ങികഴിഞ്ഞു. പരീക്ഷകൾ പടിവാതിൽക്കൽ വന്നു നിൽക്കുമ്പോൾ അധ്യാപകർക്കും കുട്ടികൾക്കും ബി.പി കൂടുകയും കുറയുകയും ചെയ്യുന്ന അവസ്ഥ. എങ്കിലും എന്നും രാവിലെ നിറപുഞ്ചിരിയുമായി ക്ലാസ്സിലേക്ക് ചെല്ലുകയും പുഞ്ചിരിതൂകുന്ന മുഖങ്ങൾ കാണുകയും പ്രതീക്ഷിക്കാത്ത കമന്റുകൾ കേൾക്കുകയും ചെയ്യുമ്പോൾ, ഒരു ദിവസത്തെ മുഴുവൻ ഊർജ്ജവും ആ ക്ലാസ്സിൽ നിന്ന് കിട്ടിയിരിക്കും!. അന്ന് ഒരു വ്യാഴാഴ്‌ച ആയിരുന്നു. ആദ്യത്തെ പീരിയഡ് പത്താംക്ലാസ്സിൽ. ബോർഡ് എക്സാം കുട്ടികൾ ആയതുകൊണ്ട് സിലബസ്സ് എല്ലാം തീർത്ത് റിവിഷൻ നടത്തുന്ന സമയം. എല്ലാവരും നിശബ്ദമായി ഇരിക്കുന്നു. സാധാരണയിൽനിന്ന് വ്യത്യസ്തം! കൂട്ടത്തിലെ കാന്താരിയായ മാധുരി എന്തോ ഒരു വിഷാദമൂകയായി എന്തോ നോട്ട് കമ്പ്ലീറ്റ് ചെയ്യാനുള്ള തിരക്കിലാണു.
“എന്തേ എല്ലാവർക്കും ഒരു മൂകത ?” ഞാൻ നിശബ്ദതയ്ക്ക് ഒരു വിരാമമിട്ടു.
“സർ ഇന്ന് അടിപൊളി ഷർട്ട് ആണല്ലോ” അശ്വിന്റെ കണ്ണുകളിൽ ഒരു തിളക്കം.
എനിക്ക് കാര്യം പിടികിട്ടി. ഹോംവർക്ക് തീർത്തുകാണില്ല. റിവിഷൻ ബുക്ക് ലെറ്റ് സബ്മിറ്റ് ചെയ്യണ്ടിയ്യ ലാസ്റ്റ് ഡേറ്റ് ആയിരുന്നു. അതായിരുന്നു കാര്യം. സോപ്പിടിൽ അവിടെ തുടങ്ങി.
“സാറെന്താ താടി വെയ്ക്കാത്തത്? അമിതാഭ് ബച്ചനെപ്പോലെ താടി വെച്ചാൽ സർ എന്തു സുന്ദരനാ !” വിനീതിന്റെ വക. അതിനു മറുപിടി പറഞ്ഞത് അപർണ്ണയായിരുന്നു. “ എടാ സാറ് താടി വെയ്ക്കില്ല. വെളുത്ത താടി കണ്ടാൽ സ്കൂളിലെ യൂത്ത് ഐക്കൺ എന്ന പേരു അങ്ങ് പോകില്ലേ? അതാണു സർ എന്നും ഷേവ് ചെയ്ത് വരുന്നത്.” സത്യം സത്യമായി കുട്ടികൾ പറഞ്ഞപ്പോൾ ആ സത്യത്തെ നിഷേധിക്കുവാൻ എന്റെ മനസ്സാക്ഷിയും ധൈര്യപ്പെട്ടില്ല.
“സാറെന്താ ജിമ്മിൽ പോകാത്തത്? ഒരു മാസത്തെ വർക്കൌട്ട് കൊണ്ട് ഈ വയറു കുറയ്ക്കാമല്ലോ?” വാസുകിയുടെ വക അടുത്ത കമന്റ്. ഉണ്ണിവയറ് വെച്ചുവരുന്ന വിനീത് അതിനെ ഖണ്ഢിക്കാൻ ഒരു ശ്രമം നടത്തി. “സാറിന്റെ വയറ് അത്രയ്ക്കൊന്നും ഇല്ല...കൂർത്തയിട്ടാൽ ഒട്ടുമേ അറിയത്തില്ല..” ഹ ഹ ...എനിക്ക് പൊട്ടിച്ചിരിക്കണം എന്ന് തോന്നി. എന്തു ക്യത്യമായാണു കുട്ടികളുടെ നിരീക്ഷണവും അവരുടെ പ്രതികരണവും. എങ്കിലും ഒരാളെങ്കിലും കൂടെയുണ്ടല്ലോ എന്നാശ്വസിച്ചു.
അപ്പോഴാണു ക്ലാസ്സിലെ കാന്താരി മാധുരി , തന്റെ ചെറിയ വായിലെ ആ വലിയ നാക്ക് ഒന്ന് പുറത്തിട്ടത്. “പന്ത്രണ്ട് വിഷയവും പഠിച്ച് നോട്ട്സും കമ്പ്ലീറ്റ് ചെയ്ത് , ഇതെല്ലാം എപ്പോൾ തീർക്കാനാ? പ്ലീസ് സർ, ഞങ്ങൾ തിങ്കളാഴ്ച സബ്മിറ്റ് ചെയ്യാം. ലാസ്റ്റ് ചാൻസ്..”
“ നോ, മൈ ഡിയർ, എക്സാം അടുത്തു, ഇനി ഒരു എക്സ്ക്യൂസും ഇല്ല. ഇന്ന് സ്കൂൾ വിടുന്നതിനു മുൻപ് ബുക്ക് എന്റെ റ്റേബിളിൽ വേണം.” എന്നിലെ അധ്യാപകൻ സടകുടഞ്ഞെഴുന്നേറ്റു.
ഇനി രക്ഷ ഇല്ല എന്ന് മനസ്സിലായ മാധുരി തന്റെ സ്വരം ഒന്ന് മാറ്റി. മാധുരിയുടെ പുഞ്ചിരിക്കുന്ന മുഖം എവിടെയോ ഓടി മറഞ്ഞു. നട്ടുച്ചയ്ക്ക് തലയ്ക്കു മുകളിൽ വരുന്ന സൂര്യനെപ്പോലെ മാധുരി 100 ഡിഗ്രിയിൽ എത്തി. സത്യം പറഞ്ഞാൽ ശോഭന, സുരേഷ്ഗോപിയോട് പറഞ്ഞപ്പോലെ.. “ ഇന്നേക്ക് ദുർഗ്ഗാഷ്ടമി, ഉന്നെ നാൻ കുത്തിവെച്ച് രക്തം എടുത്ത് ഓംകാര നടനമാടുവേൻ. ഞാൻ വലുതായി ഡോക്ടറായി , വടിയും കുത്തിയിരിക്കുന്ന സാറിന്റെ വീട്ടിൽ വന്ന് അവിടെയും ഇവിടെയും എല്ലാം കുത്തിവെയ്ക്കും. എന്നിട്ട് ഒരു പൂച്ചയെ തല്ലിക്കൊന്ന് സൂപ്പുണ്ടാക്കി കുടിക്കാൻ തരും.
കണ്ടോ എഴുതി എഴുതി എന്റെ കൈ ഒടിയാറായി.”
പാവം മാധുരി. ബുക്ക് ലെറ്റ് ഇനിയും കിടക്കുന്നു എഴുതി തീർക്കാൻ. ഉടൻ മാധുരിയെ ആശ്വസിപ്പിക്കാനായി മിഷേൽ എഴുന്നേറ്റു. “ സർ, എല്ലാവരും നോട്ട്സ് തിങ്കളാഴ്ച സബ്മിറ്റ് ചെയ്യും. ഇനിയും ഒരാഴ്ചകൂടി എക്സാമിനു ഉണ്ടല്ലോ. ഞങ്ങൾ എല്ലാവരും കമ്പ്യൂട്ടറിനു ഏ സ്റ്റാർ വാങ്ങിക്കാം”
“ഓകെ ഓകെ..” ഞാൻ ഒരു പിതാവിന്റെ റോളിലേക്ക് മാറി. പാവം കുട്ടികൾ. പത്തും പന്ത്രണ്ടൂം വിഷയങ്ങൾ പഠിക്കുന്ന അവർക്കല്ലെ അറിയു അവരുടെ വിഷമം !. സബ്മിഷന്റെ ഡേറ്റ് നീട്ടി കൊടുത്തു. എല്ലാവരുടെയും മുഖത്ത് പുഞ്ചിരി. അടുത്ത പീരിയഡിനുള്ള ബെൽ അടിച്ചു. ക്ലാസ്സിൽ നിന്നും ഇറങ്ങവേ പുറകിൽ നിന്നും ഒരു വിളി
“സർ, സാറിനു വിഷമം ആയോ? ഞാൻ തമാശയ്ക്ക് പറഞ്ഞതാ ട്ടോ. സാറിനോടല്ലെ ഇങ്ങനൊക്കെ പറയാൻ പറ്റൂ. അതുകൊണ്ടാ.”  മാധുരിയുടെ നിഷ്കളങ്കമായ ചോദ്യം.
“ അതെ, ഞാനും തമാശയായിട്ടെ ഇതൊക്കെ എടുക്കൂ. ഇതൊക്കെയല്ലെ ഒരു ക്ലാസ്സ് മുറിയിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ.” വീണ്ടൂ അടുത്തക്ല്ലാസിലേക്ക് മറ്റൊരു അധ്യാപക കർത്തവ്യവുമായി.

മറിയം മോർച്ചറിയിൽ..

സമുദ്രനിരപ്പിൽ നിന്ന് ഇത്ര അടി ഉയരത്തിൽ എന്ന് എഴുതിവെച്ചിരിക്കുന്നത് പലയിടത്തും കണ്ടിട്ടുണ്ട്, എന്നാൽ ഞാൻ പഠിപ്പിക്കുന്ന ക്ലാസ്സുകൾ ഫുട്ബോൾ ഗ്രൌണ്ടിൽനിന്ന് നാലു ഫ്ലോർ താഴെ എന്ന് പറഞ്ഞാൽ നീം  (Neem) ബ്ലോക്കിന്റെ കൺസ്ട്രകഷൻ അങ്ങനെയാണു. പതിനൊന്നും പന്ത്രണ്ടൂം ക്ലാസ്സുകൾ ഏറ്റവും താഴത്തെ ഫ്ലോറിൽ. പതിനൊന്നാം ക്ലാസ്സിന്റെ ക്ലാസ്സ് റ്റീച്ചർ ആയതുകാരണം എൻറ്റെ ഇരിപ്പിടവും റ്റേബിളും ഗോഡോൺ എന്ന് ഞങ്ങൾ വിളിക്കുന്ന താഴത്തെ നിലയിൽ തന്നെ. പന്ത്രണ്ടാം ക്ലാസ്സിന്റെ കുടുംബിനി അനു മിസ്സ് ഒന്നാമത്തെ ഫ്ലോറിലും നാലാമത്തെ ഫ്ലോറിലുമായി ചാടി ചാടി നടക്കുന്നു. പക്ഷേ എന്നും രാവിലെ ഫസ്റ്റ് പീരിയഡ് റ്റീച്ചർ എന്റെ തൊട്ടടുത്ത റ്റേബിളിൽ കുറച്ച് സമ്മയം ചിലവഴിക്കും. തലേ ദിവസത്തെ സമാചാറും അന്നത്തെ പുതിയ ഹെഡ്ലൈൻസും  ഞങ്ങൾ പരസ്പരം പങ്കുവെയ്ക്കും. അതിനുശേഷം അവരവരുടെ സന്താനങ്ങളുടെ അടുക്കലേക്ക് ഹാജർ ബുക്കുമായി പോകും, പിന്നീട് കാണുന്നത് പിറ്റേ ദിവസം, വളരെ വിരളമായി കമ്പ്യൂട്ടർ ലാബിലും. പതിവുപോലെ ഇന്ന് രാവിലത്തെ സംഗമത്തിനിടയിൽ ആണു മിസ്സിന്റെ ചോദ്യം. സാറെ, മറിയത്തെ സാറു മൊബൈൽ മോർച്ചറിയിൽ വെച്ചോ? ങേ..ഏതു മറിയം? ഏത് മോർച്ചറി? ഞാൻ മിസ്സിന്റെ മുഖത്തേക്ക് പുരികം ചുളുക്കി ഒന്ന് നോക്കി. അപ്പോഴാണു എന്റെ മേശപ്പുറത്ത് ഇരുന്ന കന്യക മാതാവിന്റെ രൂപം ഞാൻ ശ്രദ്ധിച്ചത്. ഏതു സ്കൂളിലായാലും ഏത് സ്റ്റാഫ് റൂമിലായലും ഞാൻ എന്റെ റ്റേബിളിൽ മാതാവിന്റെ ഒരു രൂപം കൊണ്ട് വെയ്ക്കാറുണ്ട്. അത് വർഷങ്ങളായി ഇന്നും തുടർന്നുകൊണ്ടീരിക്കുന്നു. കഴിഞ്ഞ ദിവസം ലിഫ്റ്റ് ഓപ്പറേറ്റർ എന്റെ ഇരിപ്പിടത്തിന്റെ അടുത്ത് ഒരു ത്രീഫേസ് മെയിൻ സ്വിച്ച് ഫിറ്റ് ചെയ്തു. അദ്ദേഹത്തിന്റെ കരവേലകൾക്കിടയിൽ എന്റെ മേശപ്പുറത്തിരുന്ന മാതാവിന്റെ മൂട് ഒടിഞ്ഞ് പോയി ! ഏതായാലും മാതാവിനെ  അദ്ദേഹം മേശപ്പുറത്ത് കിടത്തിയിട്ടാണു  ജോലികഴിഞ്ഞ് തിരിച്ചുപോയത്. ആ മാതാവിനെ ഞാനൊരു വെള്ള ട്രാൻസ്പെരന്റ് ടിഫിൻ ബോക്സിൽ ആക്കി വീണ്ടൂം എന്റെ മേശപ്പുറത്ത് പ്രതിഷ്ഠിച്ചു. കാലില്ലാത്ത മാതാവിനെ നിർത്താൻ വേറെ വഴിയില്ലാഞ്ഞിട്ടാണു ഞാൻ ആ ബോക്സിൽ ആക്കിയത്, അതിലായിരുന്നു അനു മിസ്സിന്റെ കണ്ണ് പതിഞ്ഞതും മറിയത്തെ മോർച്ചറിയിൽ ആക്കിയതും. വേനലവധിക്ക് ഇനി ഒരു മാസം കൂടി, അതുവരെ മറിയം ആ മോർച്ചറിയിൽ തന്നെ ഇരിക്കട്ടെ എന്ന് ഞാനും വിചാരിച്ചു.